ലക്‌നൗ: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
കാൺപൂരിൽ തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലുള്ള ക്രിക്കറ്റ് കളിക്കിടെ സ്പിൻ ബൗളറായ സച്ചിൻ ഹർഗോവിന്ദിൻ്റെ കുറ്റി പിഴുതു. ഇതിൽ കോപാകുലനായ ഹർഗോവിന്ദ് സഹോദരൻ്റെ സഹായത്തോടെ സച്ചിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വീട്ടുകാർ സച്ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ ഒളിവിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.