ചെന്നൈ: കമ്പം ടൗണിനെ നിലവിൽ വിറപ്പിക്കുന്ന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടും. മയക്കുവെടി വച്ച ശേഷം ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കും. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൗത്യത്തിന് ആവശ്യമായ കുങ്കിയാനകളേയും വാഹനങ്ങളും സജ്ജമാക്കി.
ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലെത്തിയത്. വാഹനങ്ങൾക്ക് പിന്നാലെ ഓടിയ ആന ഓട്ടോറിക്ഷ തള്ളിക്കൊണ്ടുപോയി ഓടയിലിട്ടു. വേറെയും വാഹനങ്ങൾക്ക് നാശനഷ്ടം വരുത്തി. ജനങ്ങളെയും പട്ടികളെയും കണ്ട് പരിഭ്രാന്തനായി തിരിഞ്ഞോടിയ ശേഷം പുളിമരത്തോപ്പിൽ ഒളിക്കുകയായിരുന്നു. പിന്നീട് വനം വകുപ്പ് ആകാശത്തേക്ക് വെടിവച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന പോയില്ല. ഈ സാഹചര്യത്തിലാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉൾക്കാട്ടി തുറന്നുവിടാൻ തീരുമാനിച്ചത്.