ഗുജറാത്തിൽ മുൻ എംഎൽഎമാർ ബിജെപിയിൽ ചേർന്നിരിക്കുകയാണ് . ആംആദ്മി മുൻ എംഎൽഎ ഭുപേന്ദ്ര ഭയാനിയും, കോൺഗ്രസ് മുൻ എംഎൽഎ ചിരാഗ് പട്ടേലുമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ പാർട്ടി ആസ്ഥനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.
ബിജെപി അദ്ധ്യക്ഷൻ സിആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇരുവരും പാർട്ടി അംഗത്വം എടുത്തത്. പരിപാടിയിൽ മറ്റ് ബിജെപി നേതാക്കളും പങ്കെടുത്തു. സിആർ പാട്ടേൽ ഷാൾ അണിയിച്ചും പൂച്ചെണ്ട് നൽകിയുമാണ് ഇരുവരെയും സ്വാഗതം ചെയ്തത്.
ബിജെപി അംഗമായിരുന്ന ഭൂപാൽ ഭയാനി 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് ആംആദ്മിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ രാജിവയ്ക്കുകയായിരുന്നു. ഖംഭാട്ടിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു ചിരാഗ് പാട്ടേൽ. നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു അദ്ദേഹത്തിന്റെ രാജി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചിരാഗ് പട്ടേലിന് ബിജെപി സീറ്റ് നൽകുമെന്നാണ് സൂചന.
അയോധ്യയിൽ രാമക്ഷേത്രമെന്ന സ്വപ്നം പ്രധാനമന്ത്രി മോദി പൂർത്തീകരിച്ചെവെന്ന് പരിപാടിയ്ക്ക് ശേഷം സി ആർ പാട്ടീൽ പറഞ്ഞു. രാഷ്ട്രം മുഴുവൻ അത് കണ്ടു. നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകും. വരുന്ന തിരഞ്ഞെടുപ്പിൽ 26 ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹിയിലെ ആംആദ്മി നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. രാവിലെയാടെയാണ് ഇഡി സംഘം പരിശോധന ആരംഭിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭവ് കുമാർ ഉൾപ്പെടെയുള്ളവരുടെ വസതികളിലാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ 12 ഇടങ്ങളിലാണ് പരിശോധന. ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ബോർഡ് മെമ്പർ ഷഹലബ് കുമാറിന്റെ വീടും ഉൾപ്പെടുന്നു. ഇതിന് പുറമേ ആംആദ്മി പാർട്ടി ട്രഷറർ എൻ.ഡി ഗുപ്തയുടെ വീടിലും പരിശോധന നടത്തുന്നുണ്ട്. രാജ്യസഭാ എംപി കൂടിയാണ് എൻ.ഡി ഗുപ്ത.
ജല ബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ആന്റി കറപ്ഷൻ ബ്യൂറോയും കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനോട് അനുബന്ധിച്ച കള്ളപ്പണ കേസിലാണ് ഇഡി അന്വേഷണം. മീറ്ററുകളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കുള്ള ടെൻഡർ ഒരു സ്വകാര്യ കമ്പനിയ്ക്ക് നൽകി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.