ലക്നൗ: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ ആദ്യമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ദീപോത്സവത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അയോധ്യക്കും ദീപാവലിക്കും മാറ്റുകൂട്ടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ്ബെൻ പട്ടേൽ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദീപോത്സവത്തിൽ 17 ലക്ഷം മൺചെരാതുകളാണ് തെളിഞ്ഞത്. വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പുരോഗതിയും വിലയിരുത്തി.
ശ്രീരാമന്‍റെ അസ്ഥിത്വം പോലും സംശയിക്കുകയും ഇന്ത്യയുടെ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്ത സമയമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷത്തെ ഉന്നമിട്ട് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോള്‍ ഇത്തരം സാഹചര്യത്തിന് മാറ്റംവന്നു. അയോധ്യ വികസനത്തിന്‍റെ ആകാശത്തിലാണ്. അടിമത്വമനോഭാവം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തിന് പ്രേരണ ശ്രീരാമനാണെന്നും മോദി പറഞ്ഞു.
രണ്ടുവർഷം മുൻപ് നടന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. പ്രധാനക്ഷേത്രത്തിന്റെ അടിത്തറ നിർമാണം പൂർത്തിയായിട്ടുണ്ട്. 2023 ഡിസംബറോടെ ക്ഷേത്രത്തിന്റെ ഒരു ഭാഗം തീർഥാടകർക്കായി തുറന്നുനൽകാനാണ് അധികൃതരുടെ തീരുമാനം.