തിരുവനന്തപുരം : വാർത്താസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ വച്ച് തന്നെ അസ്വാരസ്യങ്ങൾ രൂപപ്പെട്ടത് എഐസിസി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വിഷയത്തിൽ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇടപെട്ടു.നേതാക്കളുടെ പരസ്യമായ തർക്കം വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. വിഡി സതീശന് നീരസമുണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ചെന്നും സുധാകരൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സമരാഗ്‌നിയുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിലെത്താൻ വിഡി സതീശൻ വൈകിയതാണ് കെ സുധാകരനെ അസ്വസ്ഥനാക്കിയത്. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു. ഈ സമയത്താണ് സുധാകൻ വിഡി സതീശനെ അസഭ്യം പറഞ്ഞത്.