റായ്പൂർ : ഛത്തീസ്ഗഡിൽ 34,400 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതം, വികസിത ഛത്തീസ്ഗഡ് എന്ന ആശയത്തിന്റെ ഭാഗമായാണ് റോഡുകൾ, റെയിൽവേ, കൽക്കരി, വൈദ്യുതി, സൗരോർജ്ജം ഉൾപ്പെടെയുള്ള വിവിധ മേഖലയിലെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവർ ശക്തിപ്പെടുന്നതോടെ വികസിത ഛത്തീസ്ഗഡ് എന്ന ആശയം യാഥാർത്ഥ്യമാകുമെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.
വികസിത ഛത്തീസ്ഗഡ് എന്ന ദൃഢനിശ്ചയവുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആ ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു. സംസ്ഥാനത്ത് കഠിനാധ്വാനികളായ കർഷകരും കഴിവുള്ള യുവാക്കളുമുണ്ട്. മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നേറാനുള്ള എല്ലാ വിഭവങ്ങളും ഛത്തീസ്ഗഡിലുണ്ട്. പക്ഷേ സ്വാതന്ത്രത്തിന് ശേഷം ഭരിച്ചവർക്ക് സംസ്ഥാനങ്ങളുടെയോ രാജ്യത്തിന്റെയോ വികസനമായിരുന്നില്ല ലക്ഷ്യമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. കൂടാതെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ചടങ്ങിൽ പ്രധാനമന്ത്രി NTPC യുടെ ലാറ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ്, സ്റ്റേജ്-1 (2×800 MW) രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 15,800 കോടി രൂപ ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. 15,530 കോടി രൂപ ചിലവ് വരുന്ന NTPC യുടെ ലാറ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ്, സ്റ്റേജ്-II (2×800 MW) പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. കൽക്കരി ഉപഭോഗവും കാർബൺ പുറംതള്ളലും കുറയ്‌ക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഇരുപദ്ധതികൾക്ക് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്.