തിരുവനന്തപുരം: സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് സഞ്ജിത്ത് വധക്കേസിലെ പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.
ബി.ജെ.പി നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരള പോലീസിന് പ്രതികളെ പിടിക്കാന്‍ ത്രാണിയില്ലെങ്കില്‍ അത് തുറന്നുപറഞ്ഞ് സഞ്ജിത്ത് വധക്കേസ് എന്‍.ഐ.എയെ ഏല്പിക്കണം. പിണറായിയെ പേടിച്ചാണ് എസ്.ഡി.പി.ഐയെ പൊലീസ് സംരക്ഷിക്കുന്നത്. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പൊലീസിന് അറിയാം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സി.പി.എം നടപ്പാക്കുന്ന കാടന്‍ നയം എസ്.ഡി.പി.ഐയെക്കൊണ്ട് നടത്തിക്കുകയാണിപ്പോള്. സംസ്ഥാനത്ത് സമാധാനം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം നടത്തിയിട്ടും പ്രതികളെ പിടിക്കാന്‍ പൊലീസ് ശ്രമിക്കുന്നില്ല.’- കെ സുരേന്ദ്രന് ആരോപിച്ചു.
സെക്രട്ടറിയറ്റ് മാര്‍ച്ചിൽ ജില്ല ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ സി. ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്, എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.