കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ഹമാസ് അനുകൂല സമ്മേളനത്തിൽ അരിപ്പ തൊപ്പിക്കാരും മുല്ലാക്കമാരും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മൗലവി ആണോ എന്ന സംശയമുണ്ടെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ട് പിണറായിയും സിപിഎമ്മും നടത്തുന്ന ദുഷ്ടലാക്ക് തിരിച്ചറിയാൻ കഴിയാത്ത ഒരേയൊരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടെങ്കിൽ അത് കേരളത്തിലെ കോൺഗ്രസ് മാത്രമാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. കൂടാതെ, പാലസ്തീൻ – ഇസ്രായേൽ വിഷയത്തിന്റെ മറവിലുള്ള ഹമാസ് അജണ്ടയാണ് പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും അജണ്ട. പിണറായി വിജയന്റെ അജണ്ട അതുപോലെ നടപ്പിലാക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.
അതേസമയം, ഹമാസിനെ വെള്ള പൂശുന്നത് നാടിന് നല്ലതല്ല. അത് വർദ്ധിച്ചുവരുന്ന ഭീകരവാദത്തെ സഹായിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. പിണറായി വിജയന്റെ അജണ്ട തൊണ്ട തൊടാതെ വിഴുങ്ങാനാണെങ്കിൽ എന്തിനാണ് ഇവിടൊരു പ്രതിപക്ഷമെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. എന്തിനാണ് കോൺഗ്രസ് ? ഇത് തന്നെയാണ് ജനങ്ങളും ഞങ്ങളും ചോദിക്കുന്നത്. എന്തുകൊണ്ടാണ് പാലസ്തീൻ സമ്മേളനങ്ങൾ കോഴിക്കോട് മാത്രം നടക്കുന്നത് ? മറ്റ് സാമുദായിക സമ്മേളനത്തിൽ നേതാക്കന്മാരെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണ് ? അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെക്കാനുള്ള അടവ് മാത്രമാണിത്. മുഖ്യമന്ത്രി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ഈ കാട്ടിക്കൂട്ടുന്നത്. കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും ഭീഷണിപ്പെടുത്തി നവകേരള യാത്രയ്‌ക്ക് കൊണ്ട് പോകാനാണ് തീരുമാനമെങ്കിൽ അത് ഞങ്ങൾ തടയുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.