Monday, April 29, 2024
spot_img

വാജ്പേയ് സ്മൃതിയിൽ രാജ്യം; ഇന്ന് സദ്ഭരണ ദിനം

ഇന്ന് ഡിസംബർ 25. ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രി ഭാരത് രത്ന അടൽ ബിഹാരി വാജ്‌പേയീയുടെ (Atal Bihari Vajpayee) ജന്മദിനം. പുതിയ ഭാരതത്തിനു സത് ഭരണ ദിനം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൻറെ ചരിത്രത്തിലുടനീളം ഈ രാഷ്ട്രത്തിന്റെ മുന്നേറ്റത്തിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് അടൽ ജിയുടേത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 1924 ഡിസംബർ 25-ന് കൃഷ്ണ ദേവിയുടേയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടേയും മകനായി ഇടത്തരം കുടുംബത്തിലാണ് വാജ്‌പേയിയുടെ ജനനം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം ഗ്വാളിയോറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദവും കാൺപൂരിലെ ഡി.എ.വി. കോളേജിൽ നിന്നും രാഷ്‌ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടിയാണ്‌ വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്.942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെയായിരുന്നു വാജ്പേയിയുടെ ദേശീയ രാഷ്‌ട്രീയ പ്രവേശനം. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കാളിയായി.

രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകായി സാമൂഹ്യ രംഗത്തേക്കിറങ്ങിയ അദ്ദേഹം 1951-ൽ രൂപം കൊണ്ട ഭാരതീയ ജന സംഘത്തിന്റെയും, 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി വര്‍ത്തിച്ചു. 1957-ലെ രണ്ടാം ലോകസഭ മുതല്‍ ഒൻപതു തവണ വാജ്പേയി ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.അൻപതു വർഷം ഭാരതത്തിന്റെ ഏതെങ്കിലുമൊരു സഭയിൽ അംഗമായി തുടർന്ന മറ്റൊരു വ്യക്തിയും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലില്ല.

ചരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞ കോൺഗ്രസിതര മന്ത്രി സഭയെ നയിച്ചതും വാജ് പേയി ആയിരുന്നു.ദൃഢം, അചഞ്ചലം എന്നൊക്കെയാണ് ഹിന്ദിയിൽ അടൽ എന്ന വാക്കിനർത്ഥം. സൗമ്യനായ കവിയായിരുന്നെങ്കിലും പെരുമാറ്റത്തിൽ നിലപാടുകളിൽ കൃത്യതയും തീരുമാനങ്ങളിൽ ദൃഢതയും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയെന്ന നെഹ്രുവിന്റെ പരാമർശം പിൽക്കാലത്ത് യാഥാർത്ഥ്യമായതിന് കാരണവും ഇതൊക്കെയാണ്.അനുപമമായ പ്രസംഗമായിരുന്നു അടൽജിയുടെ മറ്റൊരു പ്രത്യേകത. ആരോഹണ അവരോഹണ ക്രമത്തിൽ സ്വതസിദ്ധമായ കാവ്യ സൗഭഗത്തോടെ കുളിർകാറ്റായി അനുവാചകരിലേക്ക് ഒഴുകിയെത്തുന്ന ശൈലി. പുഞ്ചിരിയിൽ ചാലിച്ച് കണ്ണുകളിൽ നേരിയ കുസൃതിയുമായി തുടങ്ങുന്ന പ്രസംഗം ചിലപ്പോൾ കത്തിക്കാളി ആവേശോജ്ജ്വലമാവും. ഇടയ്‌ക്കുള്ള മൗനത്തിൽ പോലും കവിത വിരിയുകയാണെന്ന് കേൾക്കുന്നവർക്ക് തോന്നും. ഒരു മേഘവിസ്ഫോടനമായി പ്രസംഗം അവസാനിക്കുമ്പോൾ നിലയ്‌ക്കാത്ത കരഘോഷമായിരിക്കും അവിടെ ഉയരുന്നത്.

1996-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭാരതീയ ജനതാ പാര്‍ട്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് രാഷ്‌ട്രപതി ശങ്കർ ദയാൽ ശർമ്മ ബി.ജെ. പി. പാർലിമെന്ററി പാർട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാൻ ക്ഷണിക്കുന്നത്. തുടര്‍ന്ന് മെയ്‌ 16-ന് ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രിയായി അടല്‍ ബിഹാരി വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ലോക്സഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

തുടര്‍ന്ന് 1998-ൽ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മറ്റു കക്ഷികളുമായി ചേർന്ന് ബി ജെ പി ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കി. തുടര്‍ന്ന് വാജ്‌പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചെങ്കിലും വാജ്പേയി മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. മുന്നണി വിട്ടതോടെ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടു. ആ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്ത് പോകും മുമ്പ് ആ ദീർഘ ദർശി പാർലമെന്റിൽ നടത്തിയ പ്രസംഗമുണ്ട്. ഇന്ന് ഞങ്ങൾ എണ്ണത്തിൽ കുറവായിരിക്കാം പക്ഷെ ഈ സഭ മാത്രമല്ല ഭാരതത്തിലെ ഒട്ടുമിക്ക നിയമ നിർമ്മാണ സഭകളിലേക്കും ബിജെപി യുടെ പ്രതിനിധികൾ ഇരച്ചുകയറുന്ന ഒരു നിമിഷം വരും അദ്ദേഹത്തിന്റെ പാർട്ടി അദ്ദേഹം സ്വപ്നം കണ്ട നിമിഷങ്ങൾ കീഴടക്കിക്കഴിഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയം ഇന്ന് ബിജെപി എന്ന അച്ചുതണ്ടിലാണ് കറങ്ങുന്നത്. വാജ്‌പേയി അദ്ദേഹത്തിന്റെ ഭരണ കാലത്ത് തുടങ്ങിവച്ച വികസനലക്ഷ്യങ്ങൾ ഇന്ന് പ്രിയ ശിഷ്യൻ നരേന്ദ്രമോദി ഏറ്റെടുക്കുകയാണ്. കാർഗിൽ വിജയവും ആണവ പരീക്ഷണവും ഉൾപ്പെടെ പുതിയ ഭാരതത്തിന്റെ നിർമ്മിതിയുടെ തുടക്കക്കാരന് രാഷ്ട്രത്തിന്റെ ആദരം.

Related Articles

Latest Articles