Thursday, May 16, 2024
spot_img

ജനതാ കാ ബിഹാരി – അടൽ ബിഹാരി…ഇന്ന് വാജ്‍പേയി സ്മൃതി ദിനം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ഓർമയായിട്ട് മൂന്ന് വർഷം. വിശേഷണങ്ങൾക്കപ്പുറം എഴുത്തിലും രാഷ്‌ട്രീയത്തിലും സമാനതകളില്ലാതെ മികവ് പുലർത്തിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിന്‍റെ പ്രധാനമന്ത്രി പദം മൂന്ന് തവണ അലങ്കരിച്ച ക്രാന്തദർശിയായ ദേശീയ നേതാവ്. കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് ഇതര സർക്കാരിന്‍റെ നെടുനായകത്വം. അഞ്ചു പതിറ്റാണ്ടു നീണ്ട പാർലമെന്‍ററി ജീവിതം. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ പ്രചാരകനായി സാമൂഹിക രംഗത്തേക്കിറങ്ങിയ വാജ്‍പേയി, 1951-ൽ ഭാരതീയ ജന സംഘത്തിന്‍റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദം.

സ്വതന്ത്ര ഇന്ത്യയിലെ മികച്ച രാഷ്ട്ര തന്ത്രജ്ഞനായി അറിയപ്പെട്ട നേതാവായിരുന്നു വാജ്പേയ്. 1980ൽ ഭാരതീയ ജനതാ പാർട്ടി രൂപവൽക്കരിച്ചപ്പോൾ വാജ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക്. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവ്. എന്നാൽ 13 മാസം നീണ്ട 1998ലെ രണ്ടാം സർക്കാരിന്റെ കാലത്താണ് പൊഖ്‌റാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ പൊഖ്‌റാൻ അണുസ്‌ഫോടന പരീക്ഷണം നടത്താൻ തീരുമാനമെടുത്ത വാജ്‌പേയിയുടെ ധൈര്യം ശ്രദ്ധേയമായിരുന്നു.

1999 ഫെബ്രുവരിയിൽ തുടക്കം കുറിച്ച ദില്ലി -ലഹോർ ബസ് സർവീസിനെ ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അദ്ദേഹം കാവൽ പ്രധാനമന്ത്രിയായിരിക്കെയാണ് കാർഗിലിൽ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ഓപ്പറേഷൻ വിജയ് എന്ന കാർഗിൽ യുദ്ധം വാജ്‌പേയിക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു.സമ്പന്ന രാഷ്‌ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹത്തിനായി. 1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സർക്കാരിനെ നയിച്ചത് വാജ്‍പേയി തന്നെ.സുവർണചതുഷ്‌കോണ പദ്ധതിയിലൂടെ ഇന്ത്യൻ ഗതാഗതരംഗത്തെ ഏറ്റവും വലിയ വിപ്ലവത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകിയാണ് രാജ്യം ആദരിച്ചത്..

മികച്ച പാർലമെന്റേറിയനും സഹൃദയനുമായിരുന്ന വാജ്പേയി ഒരു നല്ല കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ആവേശോജ്ജ്വല പ്രസംഗങ്ങളിൽ രാഷ്ട്രീയദർശനങ്ങളും കവിതകളും അനർഗളം ഒഴുകി. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ചടുലവും ആക്രമണോത്സുകവുമായിരുന്നു. അതുകൊണ്ടുതന്നെ അതിന് ആരാധകർ ഏറെയായിരുന്നുതാനും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles