കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്.
എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു ആക്രമണം നടന്നത്.
ഭൂപാതിനഗറിൽ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളിൽ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് മൂന്ന് ടിഎംസി നേതാക്കളെ കഴിഞ്ഞ മാസം എൻഐഎ ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കായിയെത്തിയത്.