തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പരിൽ നിന്നാണ് പണം ആവശ്യപ്പെട്ട് സന്ദേശം എത്തിയത്. മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്.
ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. തട്ടിപ്പ് ശ്രമത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
നേരത്തെ സ്പീക്കർ എം.ബി. രാജേഷിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. തുടർന്ന് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉഴവൂർ സ്വദേശിനിയുടെ പരാതിയിൽ, പ്രതി പ്രവീൺ ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്.