ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമം. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. സംഘം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ അറിയിച്ചു.
ഐഎസ്‌ഐഎസ് തൃശ്ശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റെയ്ഡ് നടത്താനുള്ള നീക്കം. ഭീകരസംഘടന ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്ന വിവരവും എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്ന് എന്‍ഐഎ പറഞ്ഞിരുന്നു. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ തൃശ്ശൂർ- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്ന് കണ്ടെത്തിയിരുന്നു.