മുംബൈ : പ്രശസ്‌ത ഹിന്ദി സീരിയൽ നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാൻ പോലീസിനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ശ്രദ്ധാ വാൽക്കറെ പ്രണയിതാവ് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നത് തങ്ങളുടെ പ്രണയ ബന്ധത്തിൽ വിള്ളൽ വരാൻ കാരണമായെന്ന് ഷീസൻ ഖാൻ മൊഴി നൽകി.
രണ്ട് പേരും വ്യത്യസ്ത മതവിഭാഗത്തിൽ നിന്ന് വരുന്നവരാണ്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസവും ഒരു കാരണമായെന്ന് ഷീസൻ പറഞ്ഞു. ഷീസന് 28ഉം തുനിഷയ്‌ക്ക് പ്രായം 20ഉം ആയിരുന്നു.
പിരിഞ്ഞതിന് ശേഷം തുനിഷ ഒരിക്കൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നുവെന്നും നടൻ പോലീസിനെ അറിയിച്ചു. അന്ന് തുനിഷയെ രക്ഷിച്ചത് താനാണ്. അവളെ നന്നായി നോക്കണമെന്ന് തുനിഷയുടെ അമ്മയോട് പറഞ്ഞതായും നടൻ മൊഴി നൽകി. തുനിഷ മരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആദ്യത്തെ ആത്മഹത്യാ ശ്രമമെന്നും ഷീസൻ വെളിപ്പെടുത്തി.
സീരിയൽ താരമായ തുനിഷ ശർമ്മ കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് സഹതാരമായ ഷീസൻ ഖാനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നടൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.