പാലക്കാട്: സിക്കിമിൽ വീരമൃത്യുവരിച്ച 221 ആർട്ടിലറി രജിമന്റിൽ നായിക് പാലക്കാട് മാത്തൂർ സ്വദേശി വൈശാഖിന് ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നൽകി. വൈശാഖിൻ്റെ പൂർണ സൈനിക ബഹുമതികളോടെ ഐവർ മഠത്തിൽ സംസ്‌കരിച്ചു. ചുങ്കമനം എയുപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം ഐവർ മഠത്തിലെത്തിച്ചത്. നൂറുകണക്കിന് പേരാണ് വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്. മന്ത്രി കെ കൃഷ്ണൻകുട്ടി സർക്കാരിനായി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് വൈശാഖിന്റെ ഭൗതികശരീരം ജന്മനാടായ പാലക്കാട് എത്തിച്ചത്. കോയമ്പത്തൂരിൽ നിന്നും റോഡ് മാർഗം എത്തിച്ച ഭൗതികശരീരം വാളയാറിൽ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെയോടെയാണ് ഭൗതികശരീരം ഹെലികോപ്റ്ററിൽ ഗാങ്ടോക്കിലേക്ക് എത്തിച്ചത്. അവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനും എംബാമിങ്ങിനും ശേഷം വൈകിട്ട് ആറ് മണിയോടെ കോയമ്പത്തൂരിലേക്ക് എത്തിക്കുകയായിരുന്നു.