റിയോ : സ്ഥാനമൊഴിഞ്ഞ ടിറ്റെയ്ക്കു പകരം പുതിയ പരിശീലകനായി ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ ബ്രസീലിലെത്തിക്കാൻ ശ്രമം. റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സിദാൻ നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. കാർലോ ആൻസെലോട്ടി, മൗറീഷ്യോ പൊച്ചെറ്റിനോ, ഹോസെ മൗറീന്യോ, തോമസ് ടുഹേൽ, റാഫേൽ ബെനിറ്റസ് എന്നിവരെയും ബ്രസീൽ പരിശീലക സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ലോകകപ്പിലും ബ്രസീലിന് സെമി ഫൈനലിലെത്തുവാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഒരു വിദേശ പരിശീലകനെ സമീപിക്കാൻ അവർ തീരുമാനിച്ചത്. 2002 ലെ ലോകകപ്പ് വിജയത്തിനു ശേഷം 2014ൽ മാത്രമാണ് ബ്രസീലിന് അവസാന നാലിൽ എത്താൻ സാധിച്ചത്. 2021 മേയിൽ റയൽ മഡ്രിഡ് വിട്ട സിദാൻ ഫ്രീ ഏജന്റായി തുടരുകയാണ്.
2012 മുതൽ ഫ്രാൻസ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ദിദിയെ ദെഷാംസ് സ്ഥാനമൊഴിഞ്ഞാൽ പകരക്കാരനായി സിദാൻ എത്തുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എറിക് ടെൻ ഹാഗിനെ പരിശീലകനാക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് സിദാനുമായി ചർച്ചകൾ നടത്തിയിരുന്നു. പരിശീലകനെന്ന നിലയിൽ റയൽ മഡ്രിഡിനൊപ്പം മൂന്ന് ചാംപ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാലിഗ കിരീടങ്ങളും അദ്ദേഹം വിജയിച്ചിട്ടുണ്ട്