മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ലീഡ്.രണ്ടാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ 82 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്. അജിങ്ക്യ രഹാനെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പേള്‍ അഞ്ചു വിക്കറ്റിനു 277 റണ്‍സെടുത്തു. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ഇപ്പോള്‍ 82 റണ്‍സിന്റെ ലീഡുണ്ട്. രഹാനെയോടൊപ്പം (102) രവീന്ദ്ര ജഡേജയാണ് (40) ക്രീസിലുള്ളത്.
ഓസ്ട്രേലിയയെ 195 റൺസിനു പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം തന്നെ അഗർവാളിനെ നഷ്ടമായി. 6 പന്തുകൾ മാത്രം നേരിട്ട താരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. ശൂന്യമായ സ്കോർബോർഡിലേക്ക് ആദ്യ റൺ എത്തിയത് നാലാം ഓവറിലാണ്. കമ്മിൻസിനെതിരെ ഒരു ബൗണ്ടറിയടിച്ച് അരങ്ങേറ്റ ഇന്നിംഗ്സ് ആരംഭിച്ച ഗിൽ പൂജാരയ്ക്കൊപ്പം ചേർന്ന് ആദ്യ ദിനത്തിൽ ഇന്ത്യയെ 35 റൺസിലെത്തിച്ചു. ശുഭ്മാന്‍ ഗില്‍ (45), ചേതേശ്വര്‍ പുജാര (17), ഹനുമാ വിഹാരി (21), റിഷഭ് പന്ത് (29) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാംദിനം ഇന്ത്യക്കു നഷ്ടപ്പെടുത്തേണ്ടി വന്നത്. എന്നാല്‍ രഹാനെയുടെ സെഞ്ച്വറി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി മാറി. ഓസീസിനായി മിച്ചെല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
200 ബോളുകള്‍ നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. രഹാനെയും ജഡേജയും ചേര്‍ന്ന് അപരാജിതമായ ആറാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. 194 ബോളുകളില്‍ നിന്നും 104 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. മെൽബണിൽ ഗംഭീര സ്ട്രോക്ക് പ്ലേ കെട്ടഴിച്ച ഇരുവരും അനായാസമാണ് സ്കോർ ചെയ്തത്. ഇതിനിടെ രഹാനെ തൻ്റെ 12ആം ടെസ്റ്റ് സെഞ്ചുറിയും കരസ്ഥമാക്കി. ഇരുവരും ചേർന്ന് അപരാജിതമായ 104 റൺസിൻ്റെ കൂട്ടുകെട്ടാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.