ബെംഗളൂരു : വമ്പൻ സ്‌കോർ ഉയർത്തിയെങ്കിലും അവസാന പന്തിൽ തോൽവി വഴങ്ങാനായിരുന്നു റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിധി. ബാംഗ്ലൂർ ഉയർത്തിയ 213 റൺസെന്ന വമ്പൻ ലക്ഷ്യം ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ മറികടന്നത്. ഇരുപതാം ഓവറിലെ ആറാം പന്തിൽ ലക്നൗവിന് ജയിക്കാൻ ഒരു റൺ മാത്രം വേണമെന്നിരിക്കെ തോൽവി ഒഴിവാക്കാനായി മങ്കാദിങ് വരെ നടത്താൻ പേസർ ഹർഷൽ പട്ടേൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
നോൺ സ്‌ട്രൈക്കർ എൻഡിലായിരുന്ന രവി ബിഷ്ണോയി വിജയ റൺസ് നേടാനായി ക്രീസ് വിട്ടെങ്കിലും . ഹർഷലിന് പന്ത് വിക്കറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. ഇതോടെ ഹർഷൽ പന്ത് വിക്കറ്റ് ലക്ഷ്യമാക്കി എറിഞ്ഞു. പന്ത് വിക്കറ്റ് തെറിപ്പിച്ചെങ്കിലും ആക്ഷൻ തുടങ്ങിയിരുന്നതിനാൽ അംപയർ ഔട്ട് നൽകിയില്ല. നിർണായകമായ അവസാന പന്തിലും ബാംഗ്ലൂരിനു പിഴച്ചു. ബാറ്റിൽ പന്ത് കൊണ്ടില്ലെങ്കിലും ലക്‌നൗ വിജയറൺ ഓടിയെടുക്കുകയായിരുന്നു.
പന്ത് ബാറ്റിൽ കൊണ്ടില്ലെങ്കിലും ആവേശ് ഖാനും ബിഷ്ണോയിയും റണ്ണിനായി ഓടി. കയ്യിൽ നിന്നു വഴുതിമാറിയ പന്ത് തിരിച്ചെടുത്ത് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് സ്റ്റമ്പ് ലക്ഷ്യമായി എറിഞ്ഞെങ്കിലും സ്റ്റമ്പിൽ കൊണ്ടില്ല. ഇതോടെ ഒരു വിക്കറ്റ് വിജയം ലക്നൗ സ്വന്തമാക്കി. നോണ്‍ സ്ട്രൈക്കറായി നിൽക്കുന്ന ബാറ്ററെ പുറത്താക്കുന്ന ‘മങ്കാദിങ്’ ശൈലി നിയമപരമാണെന്ന് ഐസിസി തന്നെ അറിയിച്ചിട്ടുണ്ട്. പന്തെറിയും മുൻപേ നോൺ സ്ട്രൈക്കിലെ ബാറ്റർ ക്രീസ് വിട്ടാൽ പുറത്താക്കുന്ന രീതിയെ റൺഔട്ടായാണു പരിഗണിക്കുന്നത്.
ആർ. അശ്വിൻ ഉള്‍പ്പെടെ പലരും മങ്കാദിങ് ഐപിഎല്ലിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും മങ്കാദിങ്ങിനു ശ്രമിച്ച ഹർഷൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു.