അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് ക്ഷേത്രം മാർച്ച് ഒന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകുന്നു. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് മണി വരെയാകും ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 15 മുതൽ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കും വിഐപികൾക്കുമാണ് പ്രവേശനം അനുവദിക്കുക.
മാർച്ച് 1 മുതൽ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കും സന്ദർശനം അനുവദിക്കുമെന്ന് ബാപ്സ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. സന്ദർശിക്കാനായി ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം എത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ സന്ദർശകരെ അനുവദിക്കില്ല എന്നും ക്ഷേത്രം അധികൃതർ അറിയിച്ചിട്ടുണ്ട്.
2019 ഡിസംബറിൽ ആയിരുന്നു അബുദാബിയിലെ ബാപ്സ് ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ക്ഷേത്രം നിർമ്മിക്കാനായി അബുദാബിയിൽ 27 ഏക്കർ സ്ഥലം ബാപ്സ് ട്രസ്റ്റിന് സമ്മാനിച്ചത്. നിർമ്മാണം പൂർത്തിയായ ക്ഷേത്രം 2024 ഫെബ്രുവരി 14ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത്.