ദില്ലി: ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചത് വിരാട് കോഹ്‌ലിയുടെ (Virat Kohli) വ്യക്തിപരമായ തീരുമാനം എന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചത് കോലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ഗാംഗുലി പ്രതികരിച്ചു.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മൂന്ന് ഫോര്‍മാറ്റിലും ഉയരങ്ങളിലേക്കെത്തി. കോലിയുടെ വ്യക്തിപരമായ തീരുമാനമാണിത്. അതിനെ ബിസിസി ഐ ബഹുമാനിക്കുന്നു. ഭാവിയില്‍ ഈ ടീമിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്ന ഈ ടീമിലെ പ്രധാന താരങ്ങളിലൊരാളാണവന്‍. മികച്ച കളിക്കാരന്‍. വെല്‍ ഡണ്‍’ എന്നായിരുന്നു ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെയാണ് കോലി ടെസ്റ്റ് നായക സ്ഥാനം രാജിവച്ചത്. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് കോഹ് ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. കോലിയുടെ നായക പദവി ഒഴിയാനുള്ള തീരുമാനത്തിന് പിന്നാലെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ച കാര്യമെന്താണെന്നത് സംബന്ധിച്ച ചര്‍ച്ച സജീവമാണ്.
എന്തായാലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന വിശേഷണത്തോടെയാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്നത്. 2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത് 68 ടെസ്റ്റില്‍ നിന്ന് 40 ജയം നേടിക്കൊടുക്കാന്‍ കോലിക്കായി.