ധാക്ക: ക്ഷേത്രങ്ങൾക്കെതിരെയും ഹിന്ദുക്കൾക്കെതിരേയും ആക്രമണങ്ങൾക്ക് പേരുകേട്ട ധാക്കയിൽ നവരാത്രിയുടെ പുണ്യനാളുകളിൽ മറ്റൊരു ആക്രമണവും കൂടി. ദുർഗാപൂജാ മണ്ഡപത്തിലേക്ക് തീവ്ര ഇസ്‌ലാമിസ്റ്റുകൾ പശുവിന്റെ മാംസക്കഷ്ണങ്ങൾ എറിഞ്ഞ് അശുദ്ധമാക്കി. ധാക്കയിലെ കെരാനിഗഞ്ചിലെ ദുർഗാ പൂജാ മണ്ഡപത്തിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. സംഭവത്തിൽ നാല് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സുജൻ, മുഹമ്മദ് റാക്കിബ്, ഇബ്രാഹിം ഉദ്ദീൻ, റിപ്പൺ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 02 മണിക്ക് എത്തിയ പൂജാ കമ്മിറ്റി അംഗങ്ങളാണ് മണ്ഡപത്തിലേക്ക് മാംസം എറിഞ്ഞതായി കണ്ടെത്തിയത്. ഉടൻ തന്നെ അവർ സൗത്ത് കെരാണിഗഞ്ച് പോലീസിൽ വിവരമറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി പോലീസ് സംഘം പൂജാ മണ്ഡപത്തിലേക്കെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ക്ഷേത്രത്തിലെയും സമീപത്തെ വ്യാപാരകേന്ദ്രങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ റിക്ഷയിൽ പ്രതികളായ മുഹമ്മദ് റക്കീബും റിപ്പൺ ഹൊസൈനും ക്ഷേത്രത്തിന് സമീപം വരുന്നതും ക്ഷേത്രത്തിലേയ്ക്ക് എന്തോ വലിച്ചെറിയുന്നതും കാണാമായിരുന്നു. മറ്റൊരു ദൃശ്യത്തിൽ രണ്ട് കഷണം പശു ഇറച്ചി ക്ഷേത്രത്തിനുള്ളിൽ എറിഞ്ഞതായി വ്യക്തമായി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരം പുലർന്നതോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രദേശത്തെ ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരിൽ നിന്നാണ് പശു ഇറച്ചി കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ദുർഗാ പൂജാ മണ്ഡപത്തിനുള്ളിൽ മാംസം എറിയാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. തുടർന്ന് ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾക്കൊപ്പം പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൂജാ മണ്ഡപത്തിലെത്തുകയും ദുർഗാപൂജയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ അവർക്ക് കൃത്യമായ സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു.