ദില്ലി : പുല്‍വാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി കൈകോര്‍ത്ത് നാട്. അച്ഛന്‍ സമ്മാനമായി നല്‍കിയ സ്വര്‍ണവള വിറ്റു ജവാന്മാരുടെ കുടുംബത്തിനു സഹായം നല്‍കി മാതൃകയായി കിരണ്‍ ജാഗ്വാള്‍ എന്ന യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പലായ കിരണ്‍ വള വിറ്റു കിട്ടിയ 1,38,387 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
‘ജവാന്മാരുടെ ഭാര്യമാര്‍ കരയുന്നതു കണ്ടപ്പോള്‍ എന്നെ കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കുമെന്നാണു ചിന്തിച്ചത്. എന്റെ കയ്യില്‍ വള കിടന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അതു വിറ്റു. ആ പണം ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. അച്ഛന്‍ സമ്മാനമായി നല്‍കിയതായിരുന്നു ആ വളകള്‍’- കിരണ്‍ പറഞ്ഞു. ഒന്നിച്ചു നിന്നാല്‍ ആ കുടുംബങ്ങള്‍ക്ക് ആശ്വസമേകാന്‍ സാധിക്കും. എല്ലാവരും ജവാന്മാരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്നു കിരണ്‍ അഭ്യര്‍ഥിച്ചു.
രാജസ്ഥാനിലെ അജ്മീറില്‍ യാചകയായിരുന്ന നന്ദിനി എന്ന യുവതിയുടെ സമ്പാദ്യമായി 6.61 ലക്ഷം രൂപയും ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കാനാണു തീരുമാനം. 2018 ആഗസ്റ്റില്‍ മരണമടഞ്ഞ നന്ദിനി തന്റെ സമ്പാദ്യം രാജ്യത്തിനു വേണ്ടി ഉപയോഗിക്കണമെന്നു വില്‍പത്രത്തില്‍ എഴുതി വച്ചിരുന്നു. എല്ലാ ദിവസവും യാചിച്ചു കിട്ടുന്ന തുക ബാങ്കില്‍ നിക്ഷേപിച്ചാണ് ആറു ലക്ഷം സമ്പാദിച്ചത്.