കീവ് : റഷ്യയും ബെലാറൂസും ചേർന്നു സംയുക്ത സൈനികാഭ്യാസം നടത്തുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസുമായി ചേർന്ന് റഷ്യ ആക്രമണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യുക്രെയ്ന്റെ കരുതുന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ റഷ്യൻ അധിനിവേശത്തിനു ബെലാറൂസിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു.
ഇന്നു മുതൽ ഫെബ്രുവരി 1 വരെയാണ് റഷ്യയും ബെലാറൂസും വ്യോമസേനാ അഭ്യാസങ്ങൾ സംഘടിപ്പിക്കുന്നത് . ബെലാറൂസിന്റെ എല്ലാ സൈനിക എയർഫീൽഡുകളുംഅഭ്യാസത്തിൽ പങ്കെടുക്കുമെന്ന് ബെലാറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധശക്തി ലോകത്തിനു തെളിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ബെലാറൂസ് സ്വന്തം നിലയിലും റഷ്യയുമായി സഹകരിച്ചതും സജീവമായി സൈനികാഭ്യാസങ്ങൾ നടത്തിയിരുന്നു. പുതുവർഷാരംഭം മുതൽ ബെലാറൂസിലേക്ക് കൂടുതലായി യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, മറ്റു പ്രതിരോധ ഉപകരണങ്ങൾ എന്നിവ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യയുടെ വ്യോമസേന യൂണിറ്റുകൾ ബെലാറസിൽ എത്തിയിട്ടുണ്ടെന്ന് അവരുടെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ബെലാറൂസിൽ നിന്ന് സാധ്യമായ ആക്രമണങ്ങളെക്കുറിച്ച് യുക്രെയ്ൻ സർക്കാർ രാജ്യത്ത് തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ബെലാറൂസ് അതിർത്തിയിൽ സൈന്യം സജ്ജമായിരിക്കണമെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞ ആഴ്ച നിർദേശം നൽകി.