കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂൽ അക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. വീര്‍ ഭൂമില്‍ രണ്ടു കുട്ടികളും സ്ത്രീകളുമടക്കം 12 ഗ്രാമീണരെ തൃണമൂല്‍ അക്രമികള്‍ ചുട്ടുകൊല്ലുകയും നിരവധി പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നില അതീവ ഗുരുതരമാണ്.
ഒരു തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തെ തുടർന്നാണ് കഴിഞ്ഞ രാത്രിയില്‍ അക്രമികള്‍ രാംപൂര്‍ ഹട്ടിലെ ബോഗ്തുയി ഗ്രാമത്തില്‍ പന്ത്രണ്ടോളം വീടുകള്‍ കത്തിച്ചത്. ഈ വീടുകളില്‍ ഉറങ്ങിക്കിടന്നവരാണ് വെന്തുമരിച്ചത്.
പത്തു സ്ത്രീകളും രണ്ടു കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു വീട്ടില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രൂക്ഷമായ ഭിന്നതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷാല്‍ ഗ്രാമത്തിന്റെ ഉപമേധാവി ഭാദു ഷെയ്ഖ് തിങ്കളാഴ്ച വീടിനടുത്ത് ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു.