തിരുവനന്തപുരം: രണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ കാൽപ്പാടുകൾ കൊണ്ട് നിറയുകയാണ്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്ക് തിരികെയെത്തിയത്. യൂണിഫോമും ഹാജരും നിലവിൽ നിർബന്ധമാക്കിയിട്ടില്ല.
അതേസമയം, കോവിഡ് വ്യാപനത്തെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഇതാദ്യമായാണ് വൈകുന്നേരം വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നത്.
കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പൂർണ തോതിൽ ക്ലാസുകൾ തുടങ്ങിയത്. സ്കൂളുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ആവേശത്തിലാണ് വിദ്യാർത്ഥികൾ. ഓൺലൈൻ ക്ലാസുകൾ ഇനിയും തുടരുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുള്ളത്.