മുംബൈ: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച് മുംബൈ ഹൈക്കോടതി.
ഇന്നലെ ബിനോയിയുടെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതിനെ തുടർന്നാണ് മാറ്റിവെച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ വിവാഹിതരാണോ എന്ന ചോദ്യത്തിന് യുവതി ‘അതെ’ എന്നും ബിനോയ് ‘അല്ല’ എന്നുമാണ് മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ മറുപടി ഉണ്ടായില്ല.
ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവ് നല്‍കുന്നതടക്കം വ്യവസ്ഥകളോടെ ഒത്തുതീര്‍പ്പിലാകുന്നതായും ഇതോടെ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
മകന്റെ പിതാവ് ബിനോയി ആണെന്ന് നേരത്തെ പരാതിക്കാരി അവകാശപ്പെട്ടിരുന്നു. ബിനോയ് ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. എന്നാല്‍, ഡി എന്‍ എ പരിശോധന റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വിട്ടില്ല. റിപ്പോര്‍ട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം തുടങ്ങിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ മകന്‍ തന്റേതാണെന്ന് ബിനോയ് സമ്മതിച്ചിട്ടില്ല.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമായിരുന്നു യുവതിയുടെ ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.
2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍നിന്ന് പതിവായി വരുകയും പോകുകയും ചെയ്യുമായിരുന്നു. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.