Sunday, May 19, 2024
spot_img

മാവോയിസ്റ്റുകള്‍ ഒരു ദിവസം കൊണ്ട് ഉണ്ടായവരല്ല, അവര്‍ക്ക് നീണ്ടകാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്; മാവോവാദികളെ വെടിവെച്ച്‌ കൊന്ന കേസില്‍ പ്രതിഷേധവുമായി ബിനീഷ് കോടിയേരി

പാലക്കാട്: അട്ടപ്പാടിയില്‍ പോലീസ് വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി രംഗത്ത്. മാവോയിസ്റ്റ് ആയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ലെന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്നും ബിനീഷ് കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വായിക്കാം

മാവോയിസ്റ് ആശയങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതില്‍ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേര്‍ത്ത് പറയുന്നു മാവോയിസ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല ..ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം .

മാവോയിസ്റ്റുകള്‍ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.അവരെ വെടിവെച്ച്‌ കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്. അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഭരണകൂടത്തിനു ബാധ്യതയുണ്ട്.

തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേര്‍ക്കുന്നു ..കൊല്ലപ്പെട്ടവര്‍ക് ഒരു പിടി രക്തപുഷ്പങ്ങള്‍ …എന്ന് പറഞ്ഞാണ് ബിനീഷ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം സിപിഎമ്മിന് പലപ്പോഴും രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയ വിവാദങ്ങളുടെ ഭാഗമായ ബിനീഷിന്റെ ഈ സർക്കാർ വിരുദ്ധ പ്രസ്താവന എങ്ങനെയാണ് പാർട്ടിയും പിണറായി സർക്കാറും കൈകാര്യം ചെയ്യുന്നത് എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Related Articles

Latest Articles