കൊല്ലം: ചടയമംഗലത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. വീട്ടിൽ വച്ച് ശാലിനിയുടെ പ്രസവം നടത്തിയത് ഭർത്താവും മകനും ചേർന്നാണ്. യുവതിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ സമ്മതിക്കാതെ വീട്ടില്‍ വച്ച് നടത്താന്‍ അച്ഛനും മകനും തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇന്നലെയാണ് യുവതി വീട്ടില്‍ വച്ച് പ്രസവിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് കൂടെയുണ്ടായിരുന്നത്.
പ്രസവ ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ അവശനിലയിലായ ശാലിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അച്ഛനും മകനും തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.