കോഴിക്കോട് : റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ ഒരു മടിയുമില്ലെന്ന തലശ്ശേരി അതിരൂപ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തു വന്നു. ബിഷപ്പിന്റെ പ്രസ്താവന മാറ്റത്തിന്റെ സൂചനയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ എന്ത് പോവഴിയാണ് ചെയ്യാനാകുക എന്ന അന്വേഷണത്തിലേക്കാണ് ബിഷപ്പിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘ഞങ്ങള്‍ ഇക്കാര്യത്തില്‍ എല്ലാ കര്‍ഷക പ്രതിനിധികളുമായും ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടേയും അത്താണിയായി ഇനി നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമേയുള്ളൂവെന്നതാണ് സത്യം. അതിന്റെ ഭാഗമായി മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഒരു ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ കേരളത്തിലും വരേണ്ടതുണ്ട്. അതിന് എല്ലാവരും പിന്തുണയ്ക്കണം. കേരളത്തിലെ മതസാമുദായിക വിഭാഗങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം അസ്വസ്ഥരാകുന്നുണ്ട് എന്നതിന് തെളിവാണ് പിതാവിന്റെ പ്രസ്താവനയോടുള്ള എം.വി.ഗോവിന്ദന്റെ പ്രതികരണം. കര്‍ഷര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ അനക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്’ കെ സുരേന്ദ്രൻ പറഞ്ഞു.