ചെന്നൈ : തമിഴ്നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല അമർ പ്രസാദ് റെഡ്ഡിക്ക് കൈമാറി ബിജെപി. കോയമ്പത്തൂർ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ അണ്ണാമലൈയാണ് അമർ പ്രസാദ് റെഡ്ഡിക്ക് ചുമതല കൈമാറിയത്. അമർ പ്രസാദ് റെഡ്ഡി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മുൻ ഉപദേഷ്ടാവും അദ്ധ്യാപകനുമാണ് അമർ പ്രസാദ് റെഡ്ഡി. ഇക്കുറി തമിഴ്‌നാട്ടിൽ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. കോയമ്പത്തൂർ മണ്ഡലത്തിൽ അണ്ണാമലൈയെ രംഗത്തിറക്കിയത് ഉൾപ്പെടെ തമിഴകത്ത് സ്വാധീനമുറപ്പിക്കാനുളള ബിജെപിയുടെ നിർണായക നീക്കമായിട്ടാണ് രാഷ്‌ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
400 ലോക്‌സഭാ സീറ്റുകൾ മറികടക്കുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിൽ ഇക്കുറി തമിഴ്‌നാട് നിർണായക സംഭാവനകൾ നൽകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അണ്ണാമലൈ ബിജെപി അദ്ധ്യക്ഷനായ ശേഷം തമിഴ്‌നാട്ടിൽ രൂപം കൊണ്ട ബിജെപി അനുകൂല തരംഗം ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഏപ്രിൽ 19 ന് ആദ്യഘട്ടത്തിലാണ് തമിഴ്‌നാട്ടിലെ 19 ലോക്‌സഭാ സീറ്റുകളിലെയും വോട്ടെടുപ്പ്. 20 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. നാല് സീറ്റുകളിൽ സഖ്യകക്ഷി സ്ഥാനാർത്ഥികളും താമര ചിഹ്‌നത്തിൽ മത്സരിക്കും.