ദില്ലി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കൂടിയാലോചനകളുമായി രാഷ്ട്രീയപ്പാർട്ടികൾ. ഭരണകക്ഷിയായ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. തിങ്കളാഴ്ച എൻ ഡി എ യുടെയും പ്രതിപക്ഷ മുന്നണിയുടെയും യോഗങ്ങൾ ദില്ലിയിൽ നടക്കും. ഇന്നോ നാളെയോ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതോടെ ചൂടേറിയ പ്രചാരണത്തിന് തുടക്കമാകും. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങൾ തെരഞ്ഞെടുപ്പ് ദിനങ്ങളായി മാറും.
അതേസമയം കേരളത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് വളരെ നേരത്തെ തന്നെ തുടക്കം കുറിക്കുകയാണ് ബിജെപി. ആറു മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ വയ്ക്കുന്നത്. ആ ആറു മണ്ഡലങ്ങളിലും പടുകൂറ്റൻ റാലികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. ഇതിന് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം കേരളത്തിലെത്തുമെന്നും സൂചനയുണ്ട്. തൃശ്ശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കാനാണ് സാദ്ധ്യത. അതേസമയം തിരുവനന്തപുരത്ത് അടക്കം മറ്റ് എ ക്ലാസ്സ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കുറിച്ച് സൂചനയില്ല.
കേരളത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ ബിജെപി ഇപ്പോൾ സമര രംഗത്താണ്. കരുവന്നൂരിൽ വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ സാന്നിദ്ധ്യം ബിജെപിക്കൊപ്പമാണ്. സമരത്തിന് നേതൃത്വം നൽകുന്നത് സുരേഷ്ഗോപിയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ്‌ഗോപി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യക്തിപരമായ സന്ദർശനമായിരുന്നെങ്കിലും കേരളത്തിലെ പൊതു രാഷ്ട്രീയ കാലാവസ്ഥ ചർച്ചയായി എന്നാണ് വിവരം.