ബെംഗളൂരുവില്‍ വൻ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതിനെത്തുടർന്ന് അറസ്റ്റിലായ 10 അംഗ സംഘം തടിയന്റവിട നസീറിന്റെ കൂട്ടാളികളായ തീവ്രവാദികളെന്ന് പോലീസ് വെളിപ്പെടുത്തിയതിനെത്തുടർന്ന് തടിയന്റവിട നസീറും അയാളുടെ എണ്ണമറ്റ കേസുകളും വീണ്ടും ചർച്ചയാവുകയാണ്. സ്ഫോടനങ്ങൾ പത്രത്തിലൂടെയും ടീവിയിലൂടെയും മാത്രം കേട്ടു പരിചയിച്ചിരുന്ന കേരളത്തെ ഞെട്ടിച്ച കോഴിക്കോട് നടന്ന ഇരട്ട സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ തടിയന്റവിട നസീറായിരുന്നു.
ഇരുപത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് നഗത്തിലെ രണ്ടിടത്ത് സ്ഫോടനമുണ്ടായത്. ഉച്ച 12.45ന് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി വർക്കേഴ്സ് കോ ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനടുത്തുള്ള കുപ്പത്തൊട്ടിയിലായിരുന്നു ആദ്യ സ്ഫോടനം. പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി.
സമീപത്തെ ഹോട്ടലിന്റെ ചില്ല് തകർന്നതോടെ ഇവിടെ ഭക്ഷണം കഴിച്ചിരുന്നവരും റോഡിലേക്ക് ചിതറിയോടി. സ്ഫോടനം നടന്ന സ്ഥലത്ത് ചെറിയ കുഴി രൂപപ്പെട്ടിരുന്നു. പോലീസ് സംഘം ഇവിടെ പരിശോധന നടത്തുന്നതിനിടെയാണ് 1.05ന് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ സ്ഫോടനമുണ്ടായത്. ഇവിടെ രണ്ടുപേർക്ക് നിസാര പരിക്കേറ്റിരുന്നു.
സ്ഫോടനം നടക്കുന്നതിന് മുമ്പ് കളക്ടറേറ്റിലേക്കും സായാഹ്ന പത്രത്തിന്റെ ഓഫിസിലേക്കും അജ്ഞാത ഫോണ്‍ കോൾ വന്നിരുന്നു. ‘കളിയല്ല, കാര്യമായിട്ടാണ്. അര മണിക്കൂറിനകം ബോംബ് സ്ഫോടനം ഉണ്ടാകും. മാറാട് സംഭവത്തിന്റെ ബാക്കിയാണിത്’ എന്നായിരുന്നു സന്ദേശം. കളക്ടറേറ്റില്‍ വിളിച്ചയാള്‍ കളക്ടറെ കിട്ടാതായതോടെ എ.ഡി.എമ്മിനോടാണ് സംസാരിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ‘അല്ഖാനുന് കേരള’ എന്ന സംഘടനയുടെ പേരില്‍ എഴുതിത്തയാറാക്കിയ കുറിപ്പും അന്ന് പത്ര ഓഫീസുകളില്‍ ലഭിച്ചിരുന്നു.
2009 വരെ ക്രൈംബ്രാഞ്ചാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010-ൽ എൻ.ഐ.എ. അന്വേഷണച്ചുമതല ഏറ്റെടുത്തു. അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമാണ് എൻഐഎ കോടതി തടവുശിക്ഷ വിധിച്ചത്.