Sunday, September 20, 2026

“അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം ! അരവിന്ദാക്ഷൻ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ബിനാമി!” രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണെന്നും ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നഭിപ്രായപ്പെട്ട അദ്ദേഹം കരുവന്നൂരിൽ പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കുംവരെ ബിജെപി പോരാടുമെന്നും വ്യക്തമാക്കി.

“ഭരിക്കുന്ന പാർട്ടി ആസൂത്രിതമായി പാവങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും അറിഞ്ഞുകൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് അവർ പറയണം. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോ ഉള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്. കരുവന്നൂരിൽ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സിപിഎമ്മിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഏതൊക്കെ ആളുകൾക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്റെ മിനുട്സിൽ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണ്. സതീഷ് കുമാറിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് സിപിഎം നേതൃത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്. ചുരുങ്ങിയ കാലംകൊണ്ട് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടത്തിയ അരവിന്ദാക്ഷൻ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ബിനാമിയാണെന്ന് ഉറപ്പാണ്.

ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണം. തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കരുവന്നൂരിൽ പണം നഷ്ടമായ നിക്ഷേപകർക്ക് നീതി ലഭിക്കുംവരെ ബി.ജെ.പി. പോരാടും”- കെ.സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles