കൊച്ചി : 22 പേരുടെ ജീവൻ അപഹരിച്ച താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഇനിയും തുടരാൻ അനുവദിക്കില്ല. സംസ്ഥാനത്തുടനീളം നൂറു കണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഹൃദയത്തിൽനിന്ന് രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ബെഞ്ച് രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ ദുരന്തവുമായിബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. പ്രദേശത്തിന്റെ ചുമതലയുള്ള പോർട്ട് ഓഫിസർ ആരാണെന്നായിരുന്നു കോടതി ആദ്യമായി ചോദിച്ചത്. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു.
അപകടത്തിൽ 22 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. ഇതിൽ കുട്ടികളുമുണ്ട്. ആയതിനാൽ ഇത്തരമൊരു അപകടത്തിനു നേരെ കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് തികച്ചും ഞെട്ടിക്കുന്ന അപകടമാണ്. സമാനമായ നിരവധി അപകടങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. അപടങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നല്ലാതെ ഒന്നും നടക്കാറില്ല. ഈ സംഭവത്തിന്റെ മൂലകാരണം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.