Sunday, May 19, 2024
spot_img

ഗുരുവായൂർ ക്ഷേത്രം ബോംബിട്ടു തകർക്കുമെന്ന് ഭീഷണി; മാവോ ഭീകരവാദി സുജാത ഗുരുവായൂരിൽ??

ഗുരുവായൂർ: മാവോവാദി നേതാവിനെക്കുറിച്ചുള്ള സന്ദേശത്തിനു പിന്നാലെ ഗുരുവായൂരിൽ ബോംബ് ഭീഷണിയും. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് സുജാത ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് വന്ന ബോംബ് ഭീഷണിയെ അതീവജാഗ്രതയോടെയാണ് പൊലീസ് കാണുന്നത്.

ക്ഷേത്രത്തിൽ ബോംബ് വെയ്ക്കുമെന്നായിരുന്നു സന്ദേശമെത്തിയത്.വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് ക്ഷേത്രത്തിലേക്ക് 103 എക്സ്റ്റൻഷൻ നമ്പറിലേക്കാണ് വിളി വന്നത്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസറെ അന്വേഷിച്ച് ഇന്റർനെറ്റ് കോളായിരുന്നു വന്നതെന്ന് അധികൃതർ പറഞ്ഞു. ജീവനക്കാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. പത്തോടെ ടെമ്പിൾ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫീസിലും പരിശോധന നടത്തി. രാത്രി മുഴുവൻ പോലീസും ബോംബ് സ്ക്വാഡും പരിശോധന തുടർന്നു. ക്ഷേത്രപരിസരത്ത് കാവലും ഏർപ്പെടുത്തി. ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി വെള്ളിയാഴ്ച ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകി.

ഗുരുവായൂർ ക്ഷേത്രത്തിനു നേരെ ബോംബ് ഭീഷണി ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും പോലീസ് ഇത് ഗൗരവമായാണ് കാണുന്നതെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജു ഭാസ്കർ പറഞ്ഞു. അതേസമയം മാവോവാദി ഗുരുവായൂരിൽ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന സന്ദേശം ഗൗരവമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി വ്യാഴാഴ്ച വൈകീട്ടാണ് മാവോവാദിയുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്.

Related Articles

Latest Articles