പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാക്കി ഇസ്രായേലിന്റെ തിരിച്ചടി തുടരുന്നു. കഴിഞ്ഞ രാത്രിയിലും ശക്തമായ ബോംബാക്രമണം ഗാസയിൽ നടന്നു. ഹമാസിന്റെ ഒളിസങ്കേതങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രായേൽ ആക്രമണം തുടരുന്നത്. 22000 ത്തിലധികം വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. തകർക്കപ്പെട്ടതിൽ ഹമാസ് സൈനിക മേധാവിയുടെ പിതാവിന്റെ വീടും ഉൾപ്പെടുന്നു. ഇതിനിടെ സംഘർഷം ശക്തമാക്കി സിറിയയിൽ നിന്നും ലബനനിൽ നിന്നും ഭീകരർ ആക്രമണം നടത്തുന്നുണ്ട്. ഇതിനെതിരെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. മറ്റു രാജ്യങ്ങൾ ഇസ്രയേലിനെ ആക്രമിക്കാതിരിക്കാൻ അമേരിക്ക ജാഗ്രത പുലർത്തുന്നുണ്ട്. ആയുധങ്ങളുമായി അമേരിക്കൻ വിമാനം ഇസ്രയേലിലെത്തി. അമേരിക്കയുടെ വിമാനവാഹിനിക്കപ്പൽ ഇസ്രയേലിനെ സഹായിക്കാൻ രംഗത്തുണ്ട്. അതിനിടെ ഇസ്രായേൽ നാവിക സേന ഹമാസ് നാവികസേനാ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിൽ സ്ഥിതി ശാന്തകുന്നതായാണ് സൂചന. മദ്ധ്യ ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അതുണ്ടായില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കാർ നിലവിൽ സുരക്ഷിതമാണെന്ന വിലയിരുത്തലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റേത്. എങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഇടപെടൽ സാധ്യമാകുന്ന രീതിയിൽ മന്ത്രാലയം പൗരന്മാരിൽ നിന്ന് വിവരശേഖരണം നടത്തുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹമാസ് ഇസ്രയേലിനെതിരെ ഏകപക്ഷീയ ആക്രമണം നടത്തിയത്. നൂറുകണക്കിന് ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തു. തുടർന്ന് ഇസ്രായേൽ ആരംഭിച്ച പ്രത്യാക്രമണമാണ് ഇപ്പോഴും തുടരുന്നത്. ഹമാസ് ഭീകരരുടെ ആസ്ഥാനമായ ഗാസയിൽ ഭക്ഷണവും വൈദ്യുതിയും അടക്കം തടഞ്ഞ ശേഷമാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഗാസയെ ഇനിയൊരിക്കലും തിരിച്ചുവരാൻ അനുവദിക്കില്ലെന്നും യുദ്ധം അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചുകഴിഞ്ഞു.