തിരുവനന്തപുരം: മതമൗലികവാദ സംഘടനകൾ പ്രദർശന വിലക്ക് പ്രഖ്യാപിച്ച ചിത്രമായ കേരളാ സ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനും പൊതുജങ്ങൾക്കുമായി തത്വമയി ഒരുക്കിയ പ്രത്യേക പ്രദർശനം വൻ വിജയം. പ്രമുഖർ ഉൾപ്പെട്ട നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. നടനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ജി. കൃഷ്ണകുമാർ, ബിജെപി നേതാക്കളായ എം എസ് കുമാർ, വെങ്ങാനൂർ സതീഷ്, ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി സ്വാമി ഭാർഗവ റാം, നഗരസഭാ കൗൺസിലർ പി അശോക് കുമാർ , മാദ്ധ്യമ പ്രവർത്തക ലക്ഷ്‌മി ഷാജി, ഗൗരി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കേരളത്തിൽ നിന്നും ലവ് ജിഹാദിന്റെ കെണിയിൽപ്പെട്ട് ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിനെതിരെ ഇസ്ലാമിക സംഘടനകളും ഇടത് സംഘടകളും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. എങ്കിലും തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി പ്രദർശനം തടയാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മദ്ധ്യമ ശക്തി രാഷ്ട്ര ധർമ്മത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ഒരുക്കിയത്.
നേരത്തെ രാമസിംഹൻ സംവിധാനം ചെയ്ത മലബാർ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴവരെ, കശ്മീരി പണ്ഡിറ്റുകളുടെ സഹനത്തിന്റെ ചരിത്രം പുറത്തു കൊണ്ടുവന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിന്റെയും പ്രത്യേക പ്രദർശനം സമാനമായ രീതിയിൽ തത്വമയി ഒരുക്കിയിരുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രി നേരിട്ട് തത്വമയിയുടെ ഈ ഉദ്യമത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.