കൊൽക്കത്ത: ‘ദി കേരള സ്റ്റോറി’ സിനിമയുടെ നിരോധനത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും ഭാരതീയ ജനതാ പാർട്ടി നേതാവുമായ സുവേന്ദു അധികാരി. തീവ്രവാദ സംഘടനയായ ഐഎസിനോട് മുഖ്യമന്ത്രിക്ക് അനുഭാവമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
“എനിക്കറിയാവുന്നിടത്തോളം, സ്ത്രീകളെ മതം മാറ്റുകയും തുടർന്ന് ഭീകര സംഘടനയായ ഐഎസിനെതിരെ പോരാടാൻ അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയുന്ന കഥയാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്.
“ഈ സിനിമ ഐഎസിനും അതിന്റെ പ്രവർത്തനരീതിക്കും എതിരാണ്. മുഖ്യമന്ത്രി മമത ബാനർജിക്ക് ഐഎസിനോട് അനുഭാവമുണ്ടോ? ഈ സിനിമ പ്രദർശിപ്പിച്ചാൽ സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നത് എന്തുകൊണ്ട്? സിനിമ നിരോധിക്കാനുള്ള തീരുമാനം ഉടൻ പിൻവലിക്കണം, അല്ലെങ്കിൽ മുഖ്യമന്ത്രി ക്രമസമാധാനം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക,” എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവും ഉദ്ധരിച്ച് മുതിർന്ന നടൻ ഷബൻ ആസ്മിയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിവാഹത്തിലൂടെ ഇസ്ലാം മതം സ്വീകരിച്ച് ഐസിസ് ക്യാമ്പുകളിലേക്ക് കടത്തുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവം വിവരിക്കുന്ന ചിത്രമായ ‘ദി കേരള സ്റ്റോറി’ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി.
ചിത്രം ഓടുന്ന സ്‌ക്രീനുകളിൽ നിന്ന് നീക്കം ചെയ്യാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു.
“സംസ്ഥാന സർക്കാർ ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, സാധ്യമായ കാര്യങ്ങൾ ഞങ്ങൾ നിയമപരമായ വ്യവസ്ഥകളിലൂടെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു, ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് ‘ദി കേരള സ്റ്റോറി’യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.