Thursday, March 28, 2024
spot_img

ബഫർ സോൺ വിഷയം; സർക്കാർ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല, ഭൂപടത്തിലെ കാര്യങ്ങൾ കൃത്യവും വ്യക്തവുമല്ലെന്നറിഞ്ഞിട്ടും എല്ലാ ശരിയാണെന്നു വാദിക്കുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരം തന്നെ!…

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ 2021ൽ സർക്കാർ പുറത്തുവിട്ട ഭൂപടം അബദ്ധ പഞ്ചാംഗമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൂപടത്തിലെ കാര്യങ്ങൾ പലതും കൃത്യതയില്ലാത്തതും വ്യക്തമല്ലാത്തതുമാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിക്കും. എന്നിട്ടും പത്രസമ്മേളനം നടത്തി എല്ലാ ശരിയാണെന്നു വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു മുന്നൊരുക്കവുമില്ലാതെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിൽ ദുരൂഹയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ 2021 ലെ റിപ്പോർട്ട് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പറയുന്നത് “ഇപ്പ ശരിയാക്കിത്തരാമെന്നാണ്”

ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണെന്ന് സുപ്രീo കോടതിക്ക് ബോധ്യപ്പെട്ടതു കൊണ്ടാണ് പുതിയ സർവ്വേ നടത്താനും വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ നടത്താനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അത്യന്തം ഗൗരവമുളള ഈ വിഷയത്തിൽ വിദഗ്ധസമിതി ചെയര്‍മാന്റെയും അംഗങ്ങളുടെയും ജീവനക്കാരുടെയും വേതനം സംബന്ധിച്ച ഉത്തരവ് പോലും പുറത്തിറക്കിയത് രണ്ടര മാസത്തിന് ശേഷമാണ് . സർക്കാരിൻ്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടികളാണ് പിന്നീട് കണ്ടത്. ജൂണ്‍ മൂന്നിന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നിട്ടും ഏഴ് മാസമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീം കോടതിയില്‍ നൽകിയത്. അതാകട്ടെ അവ്യക്തവും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന ഒന്ന്. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ ജനങ്ങൾക്കും പ്രതിപക്ഷത്തിനും സംശയമില്ല. ഇതൊന്നും മുഖ്യമന്ത്രിക്കും സർക്കാരിനും മനസ്സിലായില്ല എന്ന രീതിയിലാണ് മുന്നോട് പോകുന്നത്.

പതിനഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ഗ്രൗണ്ട് സര്‍വെ നടത്താതെ സര്‍ക്കാര്‍ ഇപ്പോൾ ഇരുട്ടിൽ തപ്പുകയാണ് . മുന്നൊരുക്കമില്ലാതെ ഒന്നാം പിണറായി സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ അപാകതകളാണ് ബഫർ സോൺ വിഷയത്തിൽ കേരളത്തെ ഈ അപകടത്തില്‍ എത്തിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.

സർക്കാർ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ സുപ്രീം കോടതി ബഫർ സോണ്‍ ഒഴിവാക്കില്ലെന്ന് തീരുമാനിച്ചാല്‍ രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലത്തെ സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും കൃഷിയിടങ്ങളും വീടുകളുമൊക്കെ നഷ്ടമാകും .ഇതെല്ലം മനസ്സിലാക്കി ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കണന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Latest Articles