ദില്ലി : കൊറോണ പ്രതിരോധ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് നിർണ്ണായക വെർച്വൽ യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വൈകിട്ട് 3 മണിക്ക് സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും വെർച്വലായി കൂടിക്കാഴ്ച നടത്തും. യോഗത്തിൽ കൊറോണ വ്യാപനത്തിന്റെ നിലവിലെ കണക്കുകളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് മേധാവി പരമേശ്വരൻ അയ്യർ എന്നിവരും മൻസുഖ് മാണ്ഡവ്യയ്‌ക്കും ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥർക്കുമൊപ്പം ആഗോള കൊറോണ വ്യാപനം ചർച്ച ചെയ്തിരുന്നു.
ബിഎഫ്-7 വകഭേദം ആറുമാസം മുന്നേ ഇന്ത്യയിൽ നാലുപേരിൽ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം വലിയ വർദ്ധന ഉണ്ടാകാതിരുന്നതിനാൽ ആശങ്കപ്പെടാനില്ലെന്നതാണ് പ്രാഥമിക നിഗമനം. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നം വ്യാപിക്കുന്നതിനാൽ മാസ്‌ക് നിർബന്ധമാക്കാനും സാമൂഹ്യ നിയന്ത്രണം വേണമെന്നും തീരുമാനിച്ചിട്ടുണ്ട്