തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയിൽ ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം തേടി സ്പീക്കർ. വിഡി സതീശൻ എംഎൽഎ ആണ് പരാതി നൽകിയിരിക്കുന്നത്.
സഭയിൽ സമർപ്പിക്കും മുൻപേ സിഎജി റിപ്പോർട്ട് പുറത്തു വന്നത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നാണ് പരാതിയിൽ എംഎൽഎ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഗവർണർക്ക് അയക്കേണ്ട സിഎജി റിപ്പോർട്ട് മാധ്യമങ്ങൾക്കടക്കം ചോർത്തി നൽകിയെന്നും, വിശദാംശങ്ങൾ പങ്കുവെച്ചത് അവകാശ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ധനമന്ത്രിയുടെ വിശദീകരണം സ്പീക്കർ പരിശോധിച്ച ശേഷം തൃപ്തികരമാണെങ്കിൽ, തന്റെ വിവേചനാധികാരം ഉപയോഗിച്ച് നടപടികൾ അവസാനിപ്പിക്കാം. അല്ലെങ്കിൽ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനും സ്പീക്കർക്ക് അധികാരമുണ്ട്. മന്ത്രിയുടെയും മറുഭാഗത്തിന്റെയും വിശദീകരണം തേടിയ ശേഷം, പ്രിവിലേജസ് കമ്മിറ്റി തീരുമാനം സ്പീക്കറെ അറിയിക്കും. എത്രയും വേഗം വിശദീകരണം നൽകണമെന്നാണ് ധനമന്ത്രിയോട് സ്പീക്കർ ആവശ്യപ്പെട്ടിട്ടുള്ളത്.