ആലപ്പുഴ: ആർ എസ്സ് എസ്സ് – ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലുൾപ്പെട്ട 15 പ്രതികൾക്കും വധശിക്ഷ വിധിച്ചത്. നേരത്തെ ഇവർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രഞ്ജിത്ത് ശ്രീനിവാസനെ പ്രതികൾ വീട്ടുകാരുടെ മുന്നിൽ വച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്തവിധം കൂടം കൊണ്ടടിച്ച് വികൃതമാക്കിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ പ്രവർത്തകരാണ്. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ വച്ച് രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
മതഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് കരുത്ത് പകരുന്ന വിധിയാണ് പുറത്തുവന്നതെന്ന് ബിജെപി നേതാവ് എം ടി രമേശ് പ്രതികരിച്ചു. ഗൂഡാലോചന നടത്തിയവർക്കും വധ ശിക്ഷ ലഭിച്ചതുകൊണ്ട് തന്നെ അത്യപൂർവമായ വിധിയാണ് ഇന്നുണ്ടായത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതിയും നിരീക്ഷണം നടത്തി. വിധിയിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു. ആലപ്പുഴ ജില്ലയിൽ കർശന സുരക്ഷയൊരുക്കിയാണ് വിധി പ്രഖ്യാപിച്ചത്.