ദില്ലി: ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ . നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ട കോഴ്സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ അഭിലാഷ ബരാക്ക് ബുധനാഴ്ച ഹെലികോപ്റ്റര്‍ പൈലറ്റായി ആര്‍മി ഏവിയേഷന്‍ കോര്‍പ്സില്‍ ചേരുന്ന ആദ്യ വനിതയായി.
ഹരിയാന സ്വദേശിയായ ബരാക്ക് റിട്ടയേര്‍ഡ് കേണലിന്റെ മകളാണ്. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന 2072ലെ ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിന്റെ രണ്ടാമത്തെ ഫ്‌ലൈറ്റിലേക്കാണ് ബരാക്ക് ചുമതലയേറ്റത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും ഇന്ത്യന്‍ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററുകള്‍ പറത്തിക്കൊണ്ടിരുന്നപ്പോള്‍, 2021-ന്റെ തുടക്കത്തിലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഇതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്.
2018 സെപ്റ്റംബറില്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോര്‍പ്‌സില്‍ അഭിലാഷചേർന്നത്. ഹിമാചൽ പ്രദേശിലെ സനാവര്‍ ലോറന്‍സ് സ്‌കൂളിലെ പഠനത്തിന് ശേഷം ദില്ലി സാങ്കേതിക സര്‍വ്വകലാസാലയില്‍ നിന്ന് ബി ടെക്ക് ബിരുദം നേടി. അമേരിക്കയില്‍ കുറച്ച് കാലം ജോലി ചെയ്തിട്ടുണ്ട്.
മിലിറ്ററി കന്റോണ്‍മെന്റുകളിലാണ് വളര്‍ന്നതെന്നും അതുകൊണ്ട് സൈനിക ജീവിതം ഒരിക്കലും ആസാധാരണമായി തോന്നിയിരുന്നില്ലെന്ന് അഭിലാഷ പറഞ്ഞു. 2011 ലെ പിതാവിന്റെ മരണം ജീവിതത്തെ മാറ്റി മറിച്ചു. ശേഷം മൂത്ത സഹോദരന്‍ സൈനിക അക്കാദമിയില്‍ നിന്ന് കോഴ്‌സ് പൂർത്തിയാക്കുകയും അവന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതോടെയാണ് ഞാനും സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അഭിലാഷ വ്യക്തമാക്കി.
നാഷണല്‍ ഡിഫന്‍സ് അക്കാദമി 2022 ജൂണില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിനെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്ന സമയത്താണ് ബരാക്ക് സൈന്യത്തിന്റെ ആദ്യത്തെ വനിതാ കോംബാറ്റ് ഏവിയേറ്ററായി മാറിയത്. സുപ്രീം കോടതി സ്ത്രീകള്‍ക്കായി അക്കാദമിയുടെ വാതിലുകള്‍ തുറന്നത് 2021 ഒക്ടോബറിലെ ഒരു സുപ്രധാന ഉത്തരവിലൂടെ ആയിരുന്നു.