തിരുവനന്തപുരം: സർക്കാരിന് പി സി ജോര്‍ജിനോട് പ്രതികാരബുദ്ധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകന്‍ ഷോണ്‍ ജോര്‍ജ്ജ്. രാവിലെ 10.15ന് െെഹകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ എന്തിനാണ് ജോര്‍ജിനെ റിമാന്‍റ് ചെയ്യുന്നത്.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പി.സി ജോര്‍ജ്ജിന്‍റെ അറസ്റ്റാണ് ചര്‍ച്ച ചെയ്തത്. ഒരു മണിക്കൂറെങ്കിലും പി.സിയെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്താനാണ് പിണറായി ശ്രമിച്ചതെന്നും വ്യക്തമായ പ്രീണനമാണിതെന്നും ഷോണ്‍ വ്യക്തമാക്കി.
35 മിനിറ്റുള്ള പ്രസംഗത്തിലെ കുറച്ച് ഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മുന്‍ കേസിലെ ജാമ്യം റദ്ദാക്കാനായി മനപ്പൂര്‍വ്വം സര്‍ക്കാര്‍ ചെയ്തതാണിതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
അതേസമയം, പി.സി.ജോര്‍ജ്ജിന്‍റെ വിവാദ പരാമര്‍ശങ്ങളെയും ഷോണ്‍ ജോര്‍ജ്ജ് ന്യായീകരിച്ചു. വിദ്വേഷ പ്രസംഗമാണോയെന്ന് വിചാരണ സമയത്ത് കോടതി വ്യക്തമാക്കേണ്ട കാര്യമാണ്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി സംസാരിച്ചതെന്നും അദ്ദേഹം പരാമര്‍ശിച്ച സംഭവങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ തന്‍റെ പക്കലുണ്ടെന്നും ഷോണ്‍ പറയുകയും ചെയ്തു.
പി.സി പറഞ്ഞ കാര്യങ്ങള്‍ മുസ്ലീം സമുദായത്തിനാകെ എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നത്. പി.സി ജോര്‍ജ്ജ് സംസാരിക്കുന്നത് മതതീവ്രവാദ സംഘടനകള്‍ക്കെതിരെയാണെന്നും മുസ്ലിംകള്‍ക്കെതിരെ അല്ലെന്നും ഷോണ്‍ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.