കൊണ്ടോട്ടി: ഉപഭോക്താവിനെ വഞ്ചിച്ച് അഞ്ച് ലക്ഷം തട്ടിയ സ്വകാര്യ വാഹന വില്പന കേന്ദ്രത്തിലെ ജീവനക്കാരന് പിടിയില്‍. പുതിയ കാർ വാങ്ങാൻ ഷോറൂമിലെത്തിയ യുവാവിനെയാണ് അഞ്ച് ലക്ഷം രൂപ വാങ്ങി തട്ടിപ്പിനിരയാക്കിയത്. കോഴിക്കോട് പെരുമണ്ണ സ്വദേശി ദളം വീട്ടില്‍ എം.എസ്. സുരാജാണ് (32) പിടിയിലായത്. പുളിക്കല്‍ പെരിയമ്പലം സ്വദേശി മെഹബൂബ് റഹ്മാന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസണ് പ്രതിയെ പിടികൂടിയത്.
കമ്പനിയിലെ ജീവനക്കാരനായ സുരാജ് കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയ എത്തിയ മെഹബൂബ് റഹ്മാന് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും തുടർന്ന് രജിസ്ട്രേഷൻ സമയത്ത് അടയ്ക്കാനെന്ന വ്യാജേന പല തവണയായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റുകയുമായിരുന്നെന്നാണ് പരാതി. ഷോറൂമില്‍ എത്തിയപ്പോള്‍ പണം അടച്ചിട്ടില്ലെന്ന് തിരിച്ചറഞ്ഞതോടെ മെഹബൂബ് റഹ്മാന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വേറെയും തട്ടിപ്പ് കേസുകളില്‍ സുരാജിന് ബന്ധമുണ്ടോയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.