ദില്ലി: രാമനവമിക്ക് വ്യാജവാർത്ത പ്രചരിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. രാമനവമിക്ക് മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് വ്യാജവാർത്തയും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്.
വർഗീയ കലാപത്തിന് ആഹ്വാനം നൽകൽ, മതസൗഹാർദ്ദം തകർക്കൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, വ്യാജവാർത്ത പ്രചരിപ്പിക്കൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് മധ്യപ്രദേശ് സർക്കാർ കേസെടുത്തിരിക്കുന്നത്.
എന്നാൽ രാമനവമിക്ക് മധ്യപ്രദേശിൽ നടന്നു എന്ന പേരിൽ ദിഗ്വിജയ് സിംഗ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് വർഷങ്ങൾക്ക് മുൻപ് ബിഹാറിൽ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യമാണ്. ദിഗ്വിജയ് പ്രചരിപ്പിച്ച ചിത്രത്തിൽ ചില യുവാക്കൾ ഒരു കെട്ടിടത്തിന് മുകളിൽ കാവി പതാക സ്ഥാപിക്കുന്നുണ്ട്. ഇത് രാമനവമി ദിനത്തിൽ മുസ്ലീം പള്ളിക്ക് മുകളിൽ ഹിന്ദു യുവാക്കൾ ചെയ്തതാണ് എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പ്രചാരണം.
ഇതോടെ മധ്യപ്രദേശിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ദിഗ്വിജയ് സിംഗിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച ശേഷം കോൺഗ്രസ് നേതാവ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ഉന്നയിച്ചിരിക്കുന്നത് എന്നും ബിജെപി ചൂണ്ടിക്കാട്ടി.