കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്നും നീക്കം ചെയ്തതായും കുടുംബാംഗങ്ങളുമായി സംസാരിച്ച് തുടങ്ങിയതായും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞമാസം മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്.
തുടർന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍ കണ്ടെത്തി. തുടർന്ന് ഇത് നീക്കം ചെയ്യാനായി മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. പിന്നീട് ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു അദ്ദേഹം. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതിനെ തുടര്‍ന്ന് ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.