ദില്ലി : മുൻ ധനമന്ത്രി പി ചിദംബരത്തെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മുൻ ധനകാര്യ വകുപ്പ് മന്ത്രി അഴിമതി കേസിൽ അറസ്റ്റിലാകുന്നത്. ഒൻപതംഗ സിബിഐ സംഘം ദില്ലി ജോർബാഗിലെ വീട്ടിലെത്തിയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഏറെ നാടകീയത നിറഞ്ഞ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ 9.45ഓടെയാണ് അറസ്റ്റുണ്ടായത്.
ദില്ലി ഐഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ ഉടൻ അറസ്റ്റ് ചെയ്യാനാണ് സിബിഐ സംഘം എത്തിയത്. എന്നാൽ ചിദംബരം വീടിന്റെ ഗേറ്റ് പൂട്ടുകയും കോൺഗ്രസ് പ്രവർത്തകർ ഗേറ്റിങ്കൽ മുദ്രാവാക്യം വിവിളികളുമായി തടസം സൃഷ്ടിക്കുയും ചെയ്തു. ഇതേതുടർന്ന് മതിൽ ചാടിക്കടന്നാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ചിദംബരത്തെ തുടർ നടപടികൾക്കായി ദില്ലിയിലെ സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്‍റെ വീടിന്‍റെ മുന്നിലും പ്രതിഷേധം തുടങ്ങി . പിന്നാലെ ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി . തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ നേരീയ സംഘര്‍ഷമുണ്ടായി.
ഐ എന്‍ എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചിദംബരം ഒളിവില്‍ പോയതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് ചിദംബരം എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചത്.
അന്വേഷണ ഏജന്‍സിയായ സിബിഐ നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയും അതിനു ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.