ദില്ലി : ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അസഭ്യതയും വർദ്ധിക്കുന്നുവെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത ഒരിക്കലും അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗ്പുരില്‍ മാദ്ധ്യമങ്ങളെ കാണവെയാണ് അനുരാഗ് ഠാക്കൂര്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. “ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. അല്ലാതെ അശ്ലീലമോ അസഭ്യതയോ പ്രദര്‍ശിപ്പിക്കാനല്ല. ഒരു പരിധി കടക്കുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത അംഗീകരിക്കാനാവില്ല. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും- അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
‘കോളേജ് റൊമാന്‍സ്’ എന്ന വെബ് സീരീസിനെതിരെ ദില്ലി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. ഈ സീരീസില്‍ വളരെ മോശമായ രീതിയിലുള്ള സംഭാഷണങ്ങളുണ്ടെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളില്‍ ഇതുപോലുള്ള സംഭാഷണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം കോടതി കേന്ദ്രസര്‍ക്കാരിനോട് നിർദേശം നൽകിയിരുന്നു.