ദില്ലി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ യൂട്യൂബ് ചാനലുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 16 യൂട്യൂബ് വാർത്താ ചാനലുകൾ സർക്കാർ വിലക്കിയതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക, സാമുദായിക പൊരുത്തക്കേട് ഉണ്ടാക്കുക, ക്രമസമാധാന നില തകർക്കുക, ഈ ചാനലുകൾ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധിച്ചതെന്ന് കേന്ദ്രസർക്കാർ കൂട്ടിച്ചേർത്തു.
അതേസമയം 16 യൂട്യൂബ് വാർത്താ ചാനലുകളിൽ 10 എണ്ണം ഇന്ത്യയിൽ നിന്നും ആറെണ്ണം പാകിസ്താൻ ആസ്ഥാനമായും പ്രവർത്തിക്കുന്നതാണ്. മാത്രമല്ല ഇവയിൽ പലതിനും 68 കോടിയിലധികം കാഴ്ചക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്നതായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
മാത്രമല്ല നേരത്തെ നിരവധി തവണ ഇത്തരത്തിൽ യൂട്യൂബ് ചാനലുകൾക്കും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കും നേരെ കേന്ദ്രസർക്കാർ നടപടിയെടുത്തിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള 4 യൂട്യൂബ് വാർത്താ ചാനലുകൾ ഏപ്രിൽ അഞ്ചിന് 22 യൂട്യൂബ് ചാനലുകളും ജനുവരിയിൽ 35ഓളം ചാനലുകളും നിരോധിച്ചതായി കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ പ്രഖ്യാപിച്ചിട്ടുള്ളത്.